കുവൈത്തില്‍ ഗ്യാസ് പൊട്ടിത്തെറിച്ച് 10 പേർക്ക് പരിക്ക്, വൈദ്യുതി ബന്ധം വിച്ഛേദിച്ചു

കുവൈത്ത് സിറ്റി: ഫഹാഹീലിലെ ഒരു വാണിജ്യ കേന്ദ്രത്തിൽ ബുധനാഴ്ച വാതക ചോർച്ചയെത്തുടർന്നുണ്ടായ സ്ഫോടനത്തിൽ പത്ത് പേർക്ക് പരിക്കേറ്റതായി അഗ്നിശമന വകുപ്പ് അറിയിച്ചു. ഉടന്‍തന്നെ ഫഹാഹീലിൽ നിന്നും അഹ്മദിയിൽ നിന്നുമുള്ള അഗ്നിശമന സേനാംഗങ്ങൾ തീ അണച്ചതായി അഗ്നിശമന വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു. പരിക്കേറ്റ 10 പേരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി കൂട്ടിച്ചേർത്തു. വാണിജ്യ കേന്ദ്രത്തിലെ ഒരു റസ്റ്റോറന്റിൽ നിന്നാണ് ചോർച്ച ഉണ്ടായത്, പരിക്കേറ്റവരിൽ ചിലർ റസ്റ്റോറന്റിലെ തൊഴിലാളികളാണ്. അതേസമയം, ബുധനാഴ്ച മിക്ക പ്രദേശങ്ങളിലും താപനില 50 ഡിഗ്രി സെൽഷ്യസിനടുത്ത് ഉയർന്നതും ശക്തമായ കാറ്റ് വീശിയതും കാരണം 40 ഓളം റെസിഡൻഷ്യൽ ഏരിയകളിലും 10 ഓളം കാർഷിക, വ്യാവസായിക മേഖലകളിലും വൈദ്യുതി മുടങ്ങി. ഉപഭോഗം വർധിച്ചതിനാലും ചില ജനറേറ്റിങ് യൂണിറ്റുകൾ ഇപ്പോഴും വാർഷിക അറ്റകുറ്റപ്പണികൾ നടത്തുന്നതിനാലും വൈദ്യുതി തടസമുണ്ടായതായി വൈദ്യുതി, ജല മന്ത്രാലയം അറിയിച്ചു. ഈ വർഷം ആദ്യം തന്നെ താപനില വർധിച്ചതിനാലും ചില യൂണിറ്റുകൾ അറ്റകുറ്റപ്പണികൾ നടത്തിയതിനാലും മന്ത്രാലയം വൈദ്യുതി തടസങ്ങൾ ഏർപ്പെടുത്തിയിരുന്നു. രാജ്യത്തിന്റെ വടക്ക് ഭാഗത്തുള്ള ജഹ്‌റയിലും അബ്ദാലിയിലും കാലാവസ്ഥാ വകുപ്പ് 49 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയപ്പോൾ, കുവൈത്ത് വിമാനത്താവളത്തിലും സൗദി അറേബ്യയുടെ തെക്കൻ അതിർത്തികളായ നുവൈസീബിലും 48 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. വഫ്രയിൽ 47 ഡിഗ്രിയും സാൽമിയ കടലിനോട് ചേർന്നുള്ളതിനാൽ 44 ഡിഗ്രിയും മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. ചില പ്രദേശങ്ങളിൽ വെള്ളി, ശനി ദിവസങ്ങളിൽ 50 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *