ആംബുലന്‍സില്‍നിന്ന് കുട്ടിയുമായി ജീവനക്കാര്‍ ഓടി, രോഗിയെ കണ്ടതും നഴ്സായ അമ്മ കുഴഞ്ഞുവീണു; സങ്കടക്കടലായി

തൃശൂർ: പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ അരങ്ങേറിയ നെഞ്ചുലയ്ക്കുന്ന കാഴ്ച. അത്യാഹിത വിഭാഗത്തിന് മുന്നിലേക്ക് പാഞ്ഞെത്തിയ ആംബുലൻസിൽനിന്ന് ഒരു കുട്ടിയുമായി ജീവനക്കാർ ഓടി. കാഷ്വാലിറ്റിയിലേക്ക് എത്തിയ രോഗിയെ കണ്ടതും നഴ്സ് സുലൈഖ കുഴഞ്ഞുവീണു. വാഹനാപകടത്തിൽ പെട്ടത് സ്വന്തം മകനാണെന്ന് അറിഞ്ഞതോടെയാണ് സുലേഖ കുഴഞ്ഞുവീണത്. ഓടിക്കൂടിയവർ അപ്പോഴാണ് മരിച്ച കുട്ടിയെക്കുറിച്ച് അറിയുന്നതും. ഗ്യാസ് സിലിണ്ടറുകളുമായി വന്നിരുന്ന പിക്കപ്പ് വാൻ സൈക്കിളിലിടിച്ചാണ് സൈക്കിൾ യാത്രികനായ അക്കിക്കാവ് ടി എം ഹൈസ്കൂളിലെ സ്കൂളിലെ 10ാം ക്ലാസ് വിദ്യാർഥി കൊരട്ടിക്കര പാതാക്കര കൊച്ചുപറമ്പിൽ മെഹബൂബിന്റെ മകൻ അൽ ഫൗസാന്‍ (15) മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 10.30 ന് അക്കിക്കാവ് ജങ്ഷനിലാണ് ദാരുണ അപകടം നടന്നത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ അൽ ഫൗസാനെ സമീപത്തെ അൻസാർ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. ആശുപത്രിയില്‍ എത്തുമ്പോഴേക്കും അൽ ഫൗസാൻ മരണത്തിന് കീഴടങ്ങിയിരുന്നു. കുന്നംകുളം ഭാഗത്ത് നിന്ന് വന്നിരുന്ന ഗ്യാസ് സിലിണ്ടർ വിതരണം ചെയ്യുന്ന പിക്കപ്പ് വാൻ കരിക്കാട് ഭാഗത്തുനിന്ന് വന്നിരുന്ന വാഗണർ കാറിൽ ഇടിച്ചതിനുശേഷം സ്കൂട്ടറിലും സൈക്കിളിലും ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അൽ ഫൗസാനെ നാട്ടുകാർ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ് മെഹബൂബും മാതാവ് സുലൈഖയും അൻസാർ ആശുപത്രി ജീവനക്കാരാണ്. ട്യൂഷൻ സെന്‍ററിലെ ക്ലാസ് കഴിഞ്ഞ് മടങ്ങുമ്പോൾ, സമീപത്തെ കടയിൽനിന്ന് കേടുപാട് തീർത്ത സ്വന്തം സൈക്കിൾ കൈപ്പറ്റി തള്ളിക്കൊണ്ടുപോകുകയായിരുന്നു അൽ ഫൗസാൻ. പിതാവ് മെഹബൂബ് സൈക്കിൾ കൊണ്ടുവരാമെന്ന് പറഞ്ഞിരുന്നെങ്കിലും ജ്യേഷ്ഠൻ കൊടുത്ത പണവുമായി അൽ ഫൗസാൻ തന്നെ കടയിൽ പോയി എടുക്കുകയായിരുന്നു. സംസ്ഥാന പാതയിലൂടെ ചവിട്ടി വരരുതെന്ന് പറഞ്ഞിരുന്നതിനാലാണ് തള്ളിക്കൊണ്ടു വന്നിരുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *