കുവൈത്ത് സിറ്റി: മൊബൈല്‍ റീചാര്‍ജ് ചെയ്യാന്‍ മൊബൈല്‍ ഫോണ്‍ കടയിലെത്തിയ വയോധികന് നഷ്ടമായത് ലക്ഷങ്ങള്‍. അഞ്ച് ദിനാറിന്റെ മൊബൈൽ ഫോൺ റീചാർജ് ചെയ്യുന്നതിനായാണ് വയോധികനെത്തിയത്. എന്നാല്‍, കടയിലെ ജീവനക്കാരന്റെ കയ്യിൽ ബാങ്ക് കാർഡും പിൻ നമ്പറും നൽകിയ പ്രവാസി വയോധികന് ബാങ്ക് അകൗണ്ടിൽ നിന്ന് 10,200 ദിനാർ നഷ്ടമായി. കഴിഞ്ഞ തിങ്കളാഴ്ച ജഹറയിലാണ് സംഭവം. പണം മുഴുവന്‍ കയ്യിൽ ഇല്ലാത്തത്തിനാലും കാർഡ് വഴി പെയ്മെന്റ് നടത്തുന്നതിൽ വേണ്ടത്ര പരിജ്ഞാനം ഇല്ലാത്തതിനാലുമാണ് എടിഎം കാർഡും പിൻ നമ്പറും ഇയാൾ കടയിലെ വില്പനക്കാരന് നല്‍കിയത്. ഫോൺ റീചാർജ് ചെയ്ത ശേഷം വീട്ടിലെത്തിയ വയോധികൻ തന്റെ അക്കൗണ്ടിൽ നിന്ന് 12 തവണ പണം പിൻവലിക്കപ്പെട്ടതായി കണ്ടെത്തി. 12 പേയ്മെന്റ് ലിങ്കുകൾ വഴി ആകെ 10,200 ദിനാറാണ് ഇത്തരത്തിൽ നഷ്ടപ്പെട്ടത്. പിന്നാലെ, വയോധികന് ജഹ്റ പോലീസ് സ്റ്റേഷനിലെത്തി വില്‍പ്പനക്കാരനെതിരെ പരാതി നൽകി. മോഷ്ടിച്ച പണവുമായി വില്പ്പനക്കാരൻ നാടുവിടാൻ സാധ്യതയുള്ളതായും അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും ഇയാൾ പരാതിയിൽ ആവശ്യപ്പെട്ടു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എടിഎം കാർഡോ പിൻ നമ്പറോ ഒരിക്കലും മറ്റുള്ളവർക്ക് കൈമാറരുതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പൊതു ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

കുവൈത്ത്: മൊബൈല്‍ റീചാര്‍ജ് ചെയ്യാന്‍ ബാങ്ക് കാര്‍ഡും പിന് നമ്പറും നല്കി, പ്രവാസിയായ വയോധികന് നഷ്ടമായത് 10,200 ദിനാര്‍
•
Leave a Reply